Friday, March 11, 2022

"അറ്റോമിക് ക്ലോക്കിന്" പിന്നിലെ രഹസ്യങ്ങൾ...


കൃത്യതയുടെ കാര്യത്തിൽ പേരുകേട്ടവയാണ് അറ്റോമിക് ക്ലോക്കുകൾ. കൂട്ടത്തിൽ കിറു കൃത്യമായ ഒരു ആണവ ഘടികാരം വികസിപ്പിച്ചെടുത്തിരിക്കുകയാണ് വിസ്കോസിൻ മാഡിസൺ സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞർ. 30,000 കോടി വർഷത്തിനിടെ ഒരു നിമിഷത്തിന്റെ സമയ വ്യത്യാസം മാത്രമാണ് ഈ ക്ലോക്ക് കാണിക്കുക.

ലോകത്തിലെ തന്നെ ഏറ്റവും കൃത്യതയുള്ള ഘടികാരങ്ങളായാണ് അറ്റോമിക് ക്ലോക്കുകളെ വിശേഷിപ്പിക്കുന്നത്. പരമാണുക്കളിൽ പ്രകാശം വലിച്ചെടുക്കുകയും പുറംതള്ളുകയും ചെയ്യുന്ന തരംഗദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. രാജ്യാന്തര തലത്തിൽ തന്നെ സമയം നിജപ്പെടുത്തുന്നത് ഇത്തരം ആണവ ഘടികാരങ്ങളെ അടിസ്ഥാനമാക്കിയാണ്. നിരവധി ശാസ്ത്ര പരീക്ഷണങ്ങളിലും ഇവ ഉപയോഗിക്കാറുണ്ട്.

തങ്ങളുടെ ആണവ ഘടികാരത്തിന്റെ പ്രവർത്തനം വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പും വിസ്കോസിൻ മാഡിസൺ സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. മൾട്ടിപ്ലക്സ്ഡ് അറ്റോമിക് ക്ലോക്ക് എന്നാണ് തങ്ങളുടെ ആണവഘടികാര മോഡലിനെ ഗവേഷകർ വിളിക്കുന്നത്. ഗുരുത്വതരംഗങ്ങളേയും ഇരുണ്ട ദ്രവ്യത്തേയും കുറിച്ചുള്ള പഠനങ്ങളിലെല്ലാം ഈ ഘടികാരത്തെ ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ബ്രിട്ടിഷ് ശാസ്ത്ര ജേണലായ നേച്ചുറിൽ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അണുക്കളുടെ ഏറ്റവും പ്രാഥമികമായ സവിശേഷതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് ആണവ ഘടികാരങ്ങൾ ഇത്രയും കൃത്യത പുലർത്തുന്നതെന്ന് സർവകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇലക്ട്രോണുകൾ വെളിച്ചം അകത്തേക്ക് എടുക്കുകയോ പുറത്തേക്ക് വിടുകയോ ചെയ്യുന്ന സമയത്ത് ഊർജ്ജ നിലയിൽ ഉണ്ടാവുന്ന വ്യതിയാനം പ്രവർത്തിക്കുമ്പോഴും എല്ലാ ആറ്റങ്ങളും വെളിച്ചം അകത്തേക്കെടുക്കുകയും അടിസ്ഥാനമാക്കിയാണ് ആണവഘടികാരങ്ങൾ പ്രവർത്തിക്കുന്നത്. ഏത് മൂലകവുമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിന്റെ തോതിൽ വ്യത്യാസമുണ്ടാവാറില്ല.

ആറ്റങ്ങളിൽ വെളിച്ചം കടത്തിവിടുന്നതിന് അത്യന്തം സങ്കീർണമായ ലേസറുകളാണ് ഗവേഷകർ ഉപയോഗിക്കുന്നത്. ആണവഘടികാരങ്ങളുടെ കൃത്യത ഉറപ്പിക്കുന്നതിന് വേണ്ടി വ്യത്യസ്ത ആണവഘടികാരങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് അവയുടെ ഫലം താരതമ്യം ചെയ്യുകയായിരുന്നു. മൂന്നു മണിക്കൂറിനിടെ ആയിരം തവണയിലേറെ ഈ പരീക്ഷണം ആവർത്തിക്കുകയും ചെയ്തു. ഒടുവിൽ ഇരു ആണവഘടികാരങ്ങളും തമ്മിലുള്ള സമയവ്യതിയാനം ഗവേഷകർ കണ്ടെത്തുക തന്നെ ചെയ്തു. കണ്ടെത്തിയ 30,000 കോടി വർഷത്തിൽ ഒരിക്കൽ ഒരു നിമിഷത്തിന്റെ വ്യത്യാസമാണ് ഇരു ആണവഘടികാരങ്ങളും തമ്മിൽ കാണിച്ചത്. ഇത് സമയകൃത്യതയുടെ കാര്യത്തിൽ ലോക റെക്കോഡാവുകയും ചെയ്തു.

(സോഴ്സ് : https://www.manoramaonline.com/technology/science/2022/03/07/atomic-clock-one-second-300-billion-years.html)

ദീർഘദൂരം പറക്കുന്നതിനിടെ ഉറങ്ങുന്ന ഫ്രിഗെറ്റ് പക്ഷികള്‍...




പലവിധം കടൽ പക്ഷികളുണ്ട് ഈ ലോകത്ത്. 46 ദിവസം കൊണ്ട് ഭൂമി ചുറ്റാൻ സാധിക്കുന്ന ആൽബട്രോസ് മുതൽ 200 ദിവസത്തോളം തുടർച്ചയായി പറക്കാൻ സാധിക്കുന്ന ആൽപിൻ സ്വിഫ്റ്റ് പോലുള്ള പക്ഷിക്കൾ ഇക്കൂട്ടത്തിലുണ്ട്. അവയെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഗവേഷകരുടെ മനസിലുണ്ട്. ഉത്തരം കിട്ടിയവയും ഇതുവരെയും കിട്ടിയിട്ടില്ലാത്തവയും അതിലുണ്ട്. പല മിത്തുകളും പക്ഷികളെ കുറിച്ചുണ്ട്.

ആൽബട്രോസ് പക്ഷിയ്ക്ക് ഒരു വർഷത്തോളം നിർത്താതെ പറക്കാൻ സാധിക്കുമെന്നും അവ ഇരപിടിക്കുന്നതും ഇണചേരുന്നതും പറക്കിലിനിടെ തന്നെയാണെന്നുമാണ് ഒരുകാലത്ത് കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. ദൈർഘ്യമേറിയ പറക്കലിന് റെക്കോർഡുള്ളത് ആൽപിൻ സ്വിഫ്റ്റ് എന്ന പക്ഷിയ്ക്കാണ്. 200 ലേറെ ദിവസങ്ങൾ അവ തുടർച്ചയായി പറക്കും. ആൽബട്രോസ് പക്ഷിയ്ക്ക് 46 ദിവസം കൊണ്ട് ഭൂമി ചുറ്റിക്കറങ്ങിവരാൻസാധിക്കും. വിരലിലെണ്ണാവുന്ന അത്രയും തവണ മാത്രമെ ഇവ പറക്കലിന് ഇടവേള നൽകുകയുള്ളൂ.

വിശ്രമമില്ലാതെ എങ്ങനെയാണ് അവയ്ക്ക് സാധിക്കുന്നത്? ദേശാടന പക്ഷികളെ കുറിച്ച് ഗവേഷകരുടെ മനസിലുള്ള ചോദ്യങ്ങളിൽ പ്രധാനപ്പെട്ടത് ഈ ചോദ്യമാണ്. വിശ്രമമില്ലാതെ പറക്കുന്നത് എങ്ങനെയാണ് എന്നതിനൊപ്പം തന്നെ ചേർക്കാവുന്ന മറ്റൊരു ചോദ്യമാണ് അവ എങ്ങനെയാണ് ഉറങ്ങുന്നത്? എന്ന ചോദ്യവും. ഇതിനെ കുറിച്ച് യഥാർത്ഥ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലതാനും.

എന്നാൽ ഈ മാസം നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തിൽ 'ഫ്രിഗെറ്റ് പക്ഷി' (Frigate Bird) എന്ന കടൽപക്ഷിയുടെ സഞ്ചാരവുമായി ബന്ധപ്പെട്ട് സുപ്രധാനമായൊരു കണ്ടെത്തലുണ്ട്. 

ആൽപിൻ സ്വിഫ്റ്റ് പക്ഷിയുടെ അത്രയും ദൈർഘ്യമേറിയ യാത്രകൾ നടത്താൻ ശേഷിയുള്ള പക്ഷിയൊന്നുമല്ല ഫ്രിഗെറ്റ്. എന്നാൽ ഭൂമിയിൽ തൊടാതെ രണ്ട് മാസക്കാലത്തോളം പറക്കാൻ ഇവയ്ക്ക് സാധിക്കുമത്രെ. കടലിന് മുകളിലൂടെ പറക്കുമ്പോൾ വിശ്രമിക്കാൻ തോന്നിയാൽ പോലും ഇവ താഴെ ഇറങ്ങാറില്ല. കാരണം മറ്റ് കടൽ പക്ഷികളെ പോലെ ഇവയ്ക്ക് നീന്താൻ അറിയില്ല.

വിശ്രമത്തിന് വേണ്ടി ഫ്രിഗറ്റ് പക്ഷിയ്ക്ക് ഈ കഴിവ് ഇല്ലാത്തതിനാൽ തന്നെ മറ്റൊരു രീതിയിൽ ഇവയ്ക്ക് വിശ്രമിക്കാൻ സാധിക്കുന്നുണ്ടെന്ന സംശയത്തിലായിരുന്നു ഗവേഷകർ. ഫ്രിഗറ്റ് പക്ഷിയ്ക്ക് പറക്കുന്നതിനിടയിൽ തന്നെ ഉറങ്ങാനുള്ള കഴിവുണ്ടോ എന്ന സംശയം അങ്ങനെ അവർക്കുണ്ടായി. അങ്ങനെയാണ് ജർമനയിലെ മാക്സ് പ്ലാൻക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർണിത്തോളജിയിലെ നീൽസ് റാറ്റെൻബോർഗും സഹപ്രവർത്തകരും അവരുടെ പഠനത്തിനായി ആ വിഷയം തന്നെ തിരഞ്ഞെടുത്തത്.

15 ഓളം പക്ഷികളുടെ തലയോട്ടിയ്ക്കുള്ളിൽ ഇലക്ട്രോഎൻസെഫലോഗ്രാഫുകൾ ഘടിപ്പിച്ചാണ് (ഇഇജി) ഇവർ പഠനം നടത്തിയത്. തലച്ചോറിലെ വൈദ്യുതിയുടെ പ്രവർത്തനം കണ്ടെത്താൻ ഈ ഉപകരണത്തിന് സാധിക്കും. അതുവഴി അവ ഉറങ്ങുകയാണോ ഉണർന്നിരിക്കുകയാണോ എന്നറിയാം. പക്ഷിയിൽ ഘടിപ്പിച്ച ആക്സിലെറോ മീറ്റർ ഉപയോഗിച്ച് അവ എത്ര വേഗം ഏത് ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്താനാവും. ഒരാഴ്ച കഴിഞ്ഞ് ഈ ഉപകരണത്തിലെ വിവരങ്ങൾ ഗവേഷകർ ഡൗൺലോഡ് ചെയ്തെടുത്തു. അപ്പോഴാണ് ഫ്രഗേറ്റ്പക്ഷികൾ പറക്കുന്നതിനിടയിൽ തന്നെ ഉറങ്ങുന്നുണ്ടെന്ന് കണ്ടെത്തിയത്. ഒരു ദിവസം ഏകദേശം 45 മിനിറ്റ് നേരം മാത്രമാണ് ഇവ ഉറങ്ങുന്നത്. അതും നേരം ഇരുട്ടിയതിന് ശേഷം. എന്നാൽ കരയിലായിരിക്കുമ്പോൾ പകൽ ഒരു മിനിറ്റ് നേരവും രാത്രി ഏകദേശം 12 മണിക്കൂർ നേരവും ഉറങ്ങും.


പറക്കുന്നതിനിടെ ഉറങ്ങുമ്പോൾ ഇവ പൂർണമായും ഓട്ടോ പൈലറ്റ് (താനെ പറക്കുന്നത്) മോഡിൽ ആയിരിക്കില്ല. തലച്ചോറിന്റെ ഒരു വശമായിരിക്കും ആദ്യം ഉറങ്ങുക. അപ്പോൾ മറുവശം ഉണർന്നിരിക്കും. ശത്രുക്കളിൽ നിന്ന് രക്ഷനേടൻ സാധാരണ ജീവികളിൽ ഈ സംവിധാനം ഉണ്ടാവാറുണ്ട്. എന്നാൽ ഫ്രിഗറ്റ്പക്ഷിയ്ക്ക് പറക്കുന്നതിനിടെ ആകാശത്ത് മറ്റ് ശത്രുക്കളൊന്നുമുണ്ടാവാറില്ല. എന്നാൽ പറക്കുന്നതിനിടെ ഉറങ്ങുമ്പോൾ ആകാശത്ത് വെച്ച് കൂട്ടിമുട്ടാതിരിക്കാൻ വേണ്ടിയാണ് ഫ്രിഗറ്റ് പക്ഷികൾ ഈ പാതിയുറക്കമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കാരണം പഠനത്തിനിടെ അവ ഒരിക്കലും പരസ്പരം കൂട്ടിയിടിച്ചിട്ടില്ല. പരുന്തുകളെ പോലെ വായു സഞ്ചാരത്തിനനുസരിച്ച് താഴേക്ക് ഊളിയിട്ടും ഉയർന്നു പൊങ്ങിയുമാണ് ഇവ ദീർഘദൂരം പറക്കുന്നത്. വായുവിൽ താഴേക്കിറങ്ങുമ്പോൾ ഇവ ഉറങ്ങാറില്ല.

ഏറെക്കാലമായി ഗവേഷകർക്കിടയിൽ നിലനിന്നിരുന്ന സിദ്ധാന്തമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. ജീവികളിൽ ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിശദീകരിക്കാൻ ഈ കണ്ടെത്തൽ അധിക വിവരമാവും.

(സോഴ്സ് : https://www.mathrubhumi.com/science/features/scientists-found-that-frigatebirds-sleep-while-flying-1.6180204)

Wednesday, March 9, 2022

കൃത്രിമ കണ്ണുകള്‍ ചെമ്മരിയാടില്‍ വിജയിച്ചു; മനുഷ്യരിലെ പരീക്ഷണം ഉടന്‍, പ്രതീക്ഷയോ...


അടുത്തിടെയാണ് ഒരു ചെമ്മരിയാടിനു കൃത്രിമ കണ്ണുകൾ വിജയകരമായി ഘടിപ്പിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. മനുഷ്യരിലും കൃതിമനേത്രങ്ങൾ ഘടിപ്പിക്കാൻ ശാസ്ത്രത്തിനാവുമോ? എന്ന ചോദ്യം അപ്പോൾ മുതൽ തന്നെ ഉയരുന്നുണ്ട്. അത് സാധ്യമാണെന്നാണ് ഇപ്പോൾ ഗവേഷകർ അറിയിക്കുന്നത്. ഇതു സംബന്ധിച്ച് ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും മനുഷ്യരിൽ പരീക്ഷണം അടുത്തു തന്നെ ആരംഭിക്കുമെന്നും സിഡ്നി സർവകലാശാലയിലേയും ന്യൂ സൗത്ത് വെയിൽസിലേയും ഗവേഷകർ അറിയിച്ചു കഴിഞ്ഞു.

കൃത്രിമ നേത്രം പിടിപ്പിച്ച ചെമ്മരിയാടിന്റെ കണ്ണിനോട് ചേർന്നുള്ള കോശങ്ങളിൽ അപ്രതീക്ഷിത അണുബാധയൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സിഡ്നി സർവകലാശാലയിലെ ഗവേഷകനായ സാമുവൽ ഏഗൻബർഗർ പറഞ്ഞിരുന്നു. ഇതും മനുഷ്യരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനാകുമെന്ന സൂചനകൾ നൽകുന്നുണ്ട്

ഫോണിക്സ് 99 എന്നാണ് കൃത്രിമ കണ്ണിന് നിർമാതാക്കൾ നൽകിയ പേര്. കണ്ണടയിൽ ഘടിപ്പിച്ച ചെറു ക്യാമറകൾ വഴി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ഇലക്ട്രിക് സിഗ്നലുകളായി കൃത്രിമ കണ്ണിന്റെ റെറ്റിനയിലേക്ക് അയക്കുകയാണ് രീതി. കണ്ണിലെ പേശികൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയാൽ ദൃശ്യങ്ങൾ തലച്ചോറിലെത്തുകയും കാഴ്ച സാധ്യമാവുകയും ചെയ്യുമെന്നാണ് ഗവേഷകർ അറിയിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷം ഡോളർ വരെ ചെലവു വരുമെന്നതാണ് ഈ കൃത്രിമ നേത്രങ്ങളുടെ ഒരു പ്രധാന ന്യൂനത. ഇപ്പോഴും ഗവേഷണം പ്രാരംഭ ഘട്ടത്തിലാണെന്നതും വസ്തുതയാണ്.

ലോകത്ത് തന്നെയുള്ള കാഴ്ച പ്രശ്നങ്ങൾ ബാധിച്ചവരിൽ 20 ശതമാനത്തോളം ഇന്ത്യയിലാണെന്നാണ് 2019ലെ ഒരു റിപ്പോർട്ട് പറയുന്നത്. ലോകത്താകെ ഏതാണ്ട് 220 കോടി മനുഷ്യർക്ക് കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടും പറയുന്നുണ്ട്. ഈ മനുഷ്യർക്കെല്ലാം ഇത്തരം സാങ്കേതികവിദ്യയും കണ്ടെത്തലുകളും അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ.

(സോഴ്സ് : https://www.manoramaonline.com/technology/science/2022/02/17/human-trials-of-bionic-eyes-research.html)

ഇരുമ്പിനോളം ശക്തിയുള്ളതും പ്ലാസ്റ്റിക്കിനെ പോലെ ഭാരം കുറവ്വുള്ളതുമായ പുതിയ വസ്തു കണ്ടെത്തി ഗവേഷകര്‍......


ഇരുമ്പിനോളം ശക്തിയുള്ളതും എന്നാൽ പ്ലാസ്റ്റിക്കിനെ പോലെ ഭാരം കുറഞ്ഞതുമായ പുതിയ വസ്തു കണ്ടെത്തി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. ഇത് വളരെ എളുപ്പത്തിൽ വലിയ അളവിൽ നിർമിക്കാൻ സാധിക്കും. കാറുകൾ, ഫോണുകൾ എന്നിവയ്ക്കുള്ള കവചങ്ങൾക്ക് വേണ്ടിയും പാലങ്ങൾ പോലുള്ള വലിയ നിർമിതികൾക്ക് വേണ്ടിയുള്ള കട്ടകളായും ഇത് ഉപയോഗിക്കാനാകുമെന്ന് എംഐടിയിലെ കാർബൺ പി. ഡബ്സ് കെമിക്കൽ എഞ്ചിനീയറിങിലെ പ്രൊഫസറും ഗവേഷണത്തിന്റെ മുഖ്യ എഴുത്തുകാരനുമായ മൈക്കൽ സ്ട്രാനോ പറഞ്ഞു.

സാധാരണ കെട്ടിടങ്ങൾക്ക് പിന്തുണയാകുന്ന വസ്തുവായി പ്ലാസ്റ്റിക്കിനെ നമ്മൾ കാണാറില്ല. എന്നാൽ ഈ വസ്തുകൊണ്ട് പല പുതിയ കാര്യങ്ങളും സാധിക്കും. അദ്ദേഹം പറഞ്ഞു. ഒരു ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനേക്കാൾ എത്രയോ ബലമുണ്ട് ഇതിന്. ഇരുമ്പിനെ പൊട്ടിക്കാൻ ആവശ്യമായതിനേക്കാൾ ഇരട്ടി ശക്തി വേണം ഈ വസ്തുവിനെ തകർക്കാൻ. എങ്കിലും ഇരുമ്പിന്റെ ആറിലൊന്ന് സാന്ദ്രത മാത്രമേ ഈ വസ്തുവിനുള്ളു.

പോളിമെറുകൾ രൂപപ്പെടുത്തുന്നതിന് പുതിയ മാർഗം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ വസ്തു കണ്ടെത്തിയത്. പോളിമെറിന്റെ ഒരു ദ്വിമാന പതിപ്പ് നിർമിക്കാനാവുമോ എന്ന് പരിശോധിക്കുകയായിരുന്നു അവർ. അത്തരം ഒരു വസ്തു രൂപപ്പെടുത്താൻ ദശാബ്ദങ്ങളോളം ശ്രമിക്കേണ്ടിവന്നു.

പോളിമെറിന് ഉദാഹരണമാണ് പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് എന്നിവ. പോളിമറുകൾ അടിസ്ഥാനപരമായി മോണോമറുകൾ എന്ന് വിളിക്കപ്പെടുന്ന വ്യക്തിഗത തന്മാത്രകളുടെ ശൃംഖലയാണ്, രാസ ബോണ്ടുകളാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സാധാരണ പോളിമറുകൾ രൂപംകൊള്ളുമ്പോൾ അവ ത്രിമാന വസ്തുക്കളായി വികസിക്കാറുണ്ട്. ഓവനിൽ ഒരു കേക്ക് വികസിക്കുന്നത് പോലെ. അങ്ങനെ സംഭവിക്കാതെ മോണോമറുകളെ തമ്മിൽ ബന്ധിപ്പിക്കാനും ഒരു പോളിമർ ശൃംഖലയായി വളരാനും അനുവദിക്കുന്ന ഒരു പ്രക്രിയ നിർമിക്കുന്നതിനായിരുന്നു ഗവേഷകരുടെ ശ്രമം.പുതിയ രീതി 'നേച്ചർ' ജേണലിൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്.


(സോഴ്സ് : https://www.mathrubhumi.com/science/features/mit-researchers-created-new-lightweight-material-is-stronger-than-steel-1.6426321)

Thursday, March 3, 2022

‘ന്യൂട്രിനോകൾക്ക്' ഭാരമുണ്ട്, കണ്ടെത്തലുമായി ശാസ്ത്രജ്ഞർ


ഓരോ നിമിഷത്തിലും ഏതാണ്ട് 100 ട്രില്യൺ ന്യൂട്രിനോകളാണ്. നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നത്. നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും അടിസ്ഥാന കണങ്ങളായാണ് ഈ ന്യൂട്രിനോകളെ ശാസ്ത്രലോകം കണക്കാക്കുന്നത്. അടുത്തകാലം വരെ ഇവക്ക് ഭാരമുണ്ടെന്ന് പോലും ശാസ്ത്രം കണ്ടെത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ പ് ന്യൂട്രിനോകൾക്ക് ഭാരമുണ്ടെന്നും ആ ഭാരത്തിന് പരിധിയുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ

ന്യൂട്രിനോകൾക്ക് പരമാവധി 0.8 ഇലക്ട്രോവോൾട്ട് (eV) വരെ ഭാരമുണ്ടാവുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. സാങ്കേതികമായി ഊർജം അളക്കാനാണ് ഇലക്ട്രോവോൾട്ട് ഉപയോഗിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ പിണ്ഡവും ഊർജവും തമ്മിലുള്ള ബന്ധം വിഖ്യാതമായ E=mc^2 സമവാക്യത്തിലൂടെ രേഖപ്പെടുത്തിയത് മുതൽ പിണ്ഡവും ഊർജവും പരസ്പര ബന്ധിതമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂട്രിനോയുടെ  പരമാവധി ഭാരം വളരെ ചെറിയ അളവാണ്. ഒരു ഇലക്ട്രോണിന്റെ പിണ്ഡം മാത്രം ഏതാണ്ട് 5,11,000 eV വരും. പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ഭാരം ഏതാണ്ട് 938 ദശലക്ഷം eV ആയാണ് കണക്കാക്കുന്നത്

ഹൈഡ്രജൻ ഐസോടോപ്പായ ട്രിഷിയത്തിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് ന്യൂട്രിനോയുടെ പരമാവധി ഭാരം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ന്യൂക്ലിയസിൽ രണ്ട് ന്യൂട്രോണുകളുള്ള ഹൈഡ്രജൻ ഐസോടോപ്പാണ് ട്രിഷിയം. അസ്ഥിരവും റേഡിയോ ആക്ടിവ് സ്വഭാവമുള്ളതുമായ ഈ ട്രിഷിയം വളരെ വേഗത്തിൽ നശിച്ചുപോകാറുമുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ കുറച്ച് കണങ്ങളെ സ്വതന്ത്രമാക്കിയാണ് ട്രിഷിയം രൂപം മാറുന്നത്. ഈ പ്രവർത്തനത്തിനിടെയാണ് ശാസ്ത്രജ്ഞർ പ് ന്യൂട്രിനോയുടെ ഭാരം കണ്ടെത്തിയതും അതിന് പരിധി നിശ്ചയിച്ചതും

ജർമനിയിലെ കാൾസ്റൂഹ സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ചിട്ടുള്ള 230 അടി നീളത്തിലുള്ള കാറ്ററിന് (Karlsruhe Tritium Neutrino Experiment) എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം. ട്രിഷിയം ആറ്റങ്ങളുടെ ശോഷണത്തെ തുടർന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത രാജ്യാന്തര ശാസ്ത്രജ്ഞരുടെ സംഘമാണ് ന്യൂട്രിനോയുടെ ഭാര പരിധി 0.8 eV ആയി നിശ്ചയിച്ചത്. ഫെബ്രുവരി 14ന് പുറത്തിറങ്ങിയ നേച്ചൂർ ഫിസിക്സ് ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്

(സോഴ്സ് : https://www.manoramaonline.com/technology/science/2022/02/21/neutrino-mass-upper-limit-katrin-experiment.html)

Monday, February 28, 2022

ഉറക്കത്തിന്റെ പരിണാമം



എന്തുകൊണ്ടാണ് ഉറക്കം പരിണമിച്ചത് ?

എന്തുകൊണ്ടാണ് ഉറക്കം പരിണമിച്ചത് എന്നത് ഒരു കൗതുകകരമായ ചോദ്യവും ഊഹാപോഹങ്ങളുടെ വിഷയവുമാണ്. കാരണം, ഉറക്കം എങ്ങനെ പരിണമിച്ചു എന്നതിനെക്കുറിച്ച് വളരെക്കുറച്ചേ നമുക്ക് അറിയൂ. ഉറക്കത്തിന്റെ ആവശ്യകതയും പ്രവർത്തനവും വിശദീകരിക്കാൻ നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും, ഉറക്കം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. ഒന്നാലോചിച്ചാൽ ഉറക്കം അതിജീവനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് എളുപ്പം കാണാം. കാരണം അത് ആഹാരം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും വേട്ടയാടപ്പെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഈ നിർണായക ദോഷങ്ങളെ മറികടക്കാൻ തക്കവണ്ണം ഉറക്കം ജീവജാലങ്ങൾക്ക് ചില സുപ്രധാന ഗുണങ്ങൾ നൽകുന്നുണ്ടാവണം. ഉറക്കം വികസിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ, ഏറ്റവും ലളിതമായ ജീവികളിൽനിന്ന് ആരംഭിക്കുന്നതാവും നന്നാവുക. ഉറക്കം പോലെയുള്ള അവസ്ഥ തിരിച്ചറിഞ്ഞിട്ടുള്ള ഏറ്റവും ലളിതമായ ജീവി കെയ്‌നോറാബ്ഡിറ്റിസ് എലിഗൻസാണ് (Caenorabditis elegans-മണ്ണിൽ കാണപ്പെടുന്ന ഒരിനം വിര).
Caenorabditis elegans-മണ്ണിൽ കാണപ്പെടുന്ന ഒരിനം വിര


ഈ ലളിതമായ ജീവിയുടെ ഉറക്കം പോലെയുള്ള അവസ്ഥ മറ്റ് മൃഗങ്ങളിലെ ഉറക്കത്തിൽ നിന്ന് വ്യത്യസ്തമാണ്. ഇവയിൽ ലാർവ വികസന സമയത്തെ ഓരോ കാലയളവിനും തൊട്ടുമുമ്പ് ഉറക്കാവസ്ഥ ഉണ്ടാവുന്നതിനാൽ, ഇത് വളർച്ചയുമായി പ്രത്യേകം ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു. ഈ ഉദാഹരണം കാണിക്കുന്നത് ഉറക്കത്തിന്റെയും ഉണർവിന്റെയും ഏറ്റവും പുരാതന പ്രവർത്തനം ഊർജോപയോഗ സാധ്യതകൾ ചൂഷണം ചെയ്യുക എന്നതാണ്. ഒരു മൃഗത്തിനു അതിന്റെ ഊർജത്തെ നിർണായകമായ വികസന പാതകളിലേക്ക് നയിക്കാൻ അനുവദിക്കുക എന്നതാവും വിശ്രമത്തിലായിരിക്കുന്നതിന്റെ സാധ്യത. അതേസമയം നന്നായി വികസിച്ച നാഡീവ്യവസ്ഥയുള്ള മൃഗങ്ങളിൽ, തലച്ചോറിന്റെ പ്രവർത്തനത്തിന് ഉറക്കം ആവശ്യമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


ഉറക്കത്തിന്റെ ശാസ്ത്രം


മൃഗങ്ങളിൽ ഉണർവ് എന്ന അവസ്ഥ ന്യൂറോണൽ കണക്ഷൻ (സിനാപ്‌സ്) ശക്തിയുടെ മൊത്തം വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉണർന്നിരിക്കുന്ന സമയത്ത് ഒരു ന്യൂറോണൽ കണക്ഷൻ ആവർത്തിച്ച് സജീവമാകുമ്പോൾ, അത് ശക്തമായി വളരുന്നു. ഈ ശക്തി വർധിക്കുന്നത് പഠനത്തിനും ഓർമയ്ക്കും പ്രധാനമാണ്. എന്നിരുന്നാലും, സിനാപ്സിന്റെ അതിക്ലേദനം (saturation) ഒഴിവാക്കാൻ ഈ സിനാപ്റ്റിക് വളർച്ചയെ സന്തുലിതമാക്കേണ്ടതുണ്ട്. സിനാപ്സുകൾ ശക്തവും കൂടുതൽ ഫലപ്രദവുമാകുമ്പോൾ അവ വലുതായിത്തീരുന്നു, അതുപോലെ അതിക്ലേദനം ഒഴിവാക്കാൻ അവ ചുരുങ്ങേണ്ടതുണ്ട്. ഈ പുനരുദ്ധാരണ പ്രക്രിയയ്ക്ക് ഏറ്റവും നല്ല സമയമാണെന്ന് ഉറക്കം എന്നു വിശ്വസിക്കപ്പെടുന്നു. കാരണം, ഉറങ്ങുമ്പോൾ നമ്മൾ ബാഹ്യലോകത്തിലേക്ക് വളരെ കുറച്ച് മാത്രമേ ശ്രദ്ധ ചെലുത്തുന്നുള്ളൂ. ഉണർന്നിരിക്കുന്ന സമയങ്ങൾ സിനാപ്സ് ശക്തിയുടെ ആകെ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഉറക്കം അവയുടെ ശക്തി ക്ഷയവുമായും. അതിനാൽ, ഉണർന്നിരിക്കുന്ന സമയത്ത് പഠിക്കുന്നത് മൂലമുണ്ടാകുന്ന സിനാപ്സ് ശക്തി മാറ്റങ്ങൾ പുനഃക്രമീകരിക്കുന്നതിൽ ഉറക്കത്തിന് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഇങ്ങനെയാണ് ഓർമ ഏകീകരിക്കപ്പെടുന്നത്.


ഈ സിദ്ധാന്തമനുസരിച്ചു തലച്ചോറുകൾക്ക് ഓർമകൾ ദൃഢമാക്കാൻ നാം നൽകുന്ന വിലയാണ് ഉറക്കം. പരിണാമ പ്രക്രിയയിൽ മസ്തിഷ്‌കം കൂടുതൽ സങ്കീർണമായപ്പോൾ, വൈവിധ്യമാർന്ന ഉറക്ക രീതിയിലൂടെ, പഠനവും ശ്രദ്ധയും പോലെയുള്ള കൂടുതൽ സങ്കീർണമായ അറിവുകൾ സ്വായത്തമാക്കാനുള്ള കഴിവ് മൃഗങ്ങൾക്ക് ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.


ഉറക്കം എന്തിന് ?


ഒരുപക്ഷേ, അടിസ്ഥാന വിശ്രമ കാലഘട്ടങ്ങളിൽ നിന്ന് ഉടലെടുത്തു കൂടുതൽ ഘടനാപരമാവുകയും ചെയ്തതാവാം മൃഗങ്ങളിലെ ഉറക്കം. പിന്നീട് ശരീരം ഉറക്കത്തിൽ ചില പ്രത്യേക പ്രവർത്തനങ്ങൾ നടത്താൻ ശീലിച്ചതാവാം. ഉറക്കത്തിന്റെ ആവശ്യകത ഊർജ സംരക്ഷണവും വൈജ്ഞാനിക പ്രവർത്തനത്തിന് ശേഷം തലച്ചോറിനെ വൃത്തിയാക്കാൻ അനുവദിക്കുന്ന സമയവുമായാണ് സാധാരണ കരുതപ്പെടുന്നത്. ഊർജം സംരക്ഷിക്കുന്നതിന്റെ പ്രയോജനം നൽകുന്നതിനൊപ്പം ശരീരത്തിനു അറ്റകുറ്റപ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള അവസരംകൂടി നൽകുന്ന ഒരു പ്രക്രിയയാണ് ഉറക്കം. ഇതുമൂലം അതിജീവന ആവശ്യങ്ങൾക്കായി ഉണർന്നിരിക്കുമ്പോൾ പരമാവധി ഊർജം ഉപയോഗിക്കാൻ ജീവികൾക്ക് കഴിയുന്നു. സെല്ലുലാർ ഘടനകളുടെ അറ്റകുറ്റപ്പണികൾ, ആവശ്യമായ രാസവസ്തുക്കൾ കോശങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ, മാലിന്യ നിർമാർജനം എന്നിവ ഉറക്കത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഉണർന്നിരിക്കുന്ന അവസ്ഥയേക്കാൾ വളരെ ഉയർന്ന നിരക്കിൽ ന്യൂറൽ മെറ്റബോളിക് മാലിന്യങ്ങൾ തലച്ചോറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതു ഉറക്കത്തിലാണ്. ദിവസം മുഴുവൻ അടിഞ്ഞുകൂടുന്ന വിഷ ഉപോത്പന്നങ്ങളെ തലച്ചോറിൽനിന്നു നീക്കം ചെയ്യാൻ ഗ്ലിംഫറ്റിക് സിസ്റ്റത്തിനു കഴിയുന്നത് ഉറക്കത്തിലാണ്. ഇതുമൂലം ഉണരുമ്പോൾ നമ്മുടെ തലച്ചോറിനു നന്നായി പ്രവർത്തിക്കാൻ കഴിയുന്നു.


ഉറക്കം ജീവികളിൽ…


ഈ പ്രവർത്തനങ്ങൾ നടത്തി ഉത്സാഹകരമായ അവസ്ഥയിലെത്താൻ മനുഷ്യരായ നമുക്ക് ദിവസവും ശരാശരി 8 മണിക്കൂർ ഉറക്കം ആവശ്യമാണെങ്കിൽ, ജിറാഫുകൾക്ക് ഏകദേശം 2 മണിക്കൂർ മാത്രമേ ആവശ്യമുള്ളൂ. കടുവകൾക്കാവട്ടെ 16 മണിക്കൂർ ആവശ്യമാണ്. വ്യത്യസ്ത ജീവി വർഗങ്ങൾക്കിടയിൽ ഉറക്കത്തിന്റെ ഘടന വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, മിക്ക മൃഗങ്ങളും ഉറക്കത്തിനായി ഗണ്യമായ സമയം ചെലവഴിക്കുന്നു എന്നതാണ് വസ്തുത. പല സിദ്ധാന്തങ്ങളും ഉറക്കത്തിന്റെ ആവശ്യകതയേയും അളവിനെയുംക്കുറിച്ചു പ്രതിപാദിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് പല ജീവി വർഗങ്ങൾക്കിടയിൽ വ്യത്യസ്ത ഉറക്ക-ഉണർവ് ചക്രങ്ങളുടെ വിപുലമായ ശ്രേണി വികസിച്ചുവന്നത് എന്നതിനെക്കുറിച്ചു വിശദീകരിക്കുന്നില്ല. ഈ സിദ്ധാന്തങ്ങളിൽ പലതും പരസ്പരം വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതും. ഒട്ടു മിക്ക മൃഗങ്ങളിലും ഉറക്കം, ഇണചേരൽ, ഭക്ഷണം തേടൽ തുടങ്ങി പല പ്രവർത്തങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലല്ല ഉറക്കത്തിന്റെ നിലനിൽപ്പ്. അതിനാൽത്തന്നെ അപകടകരമായ പരിതസ്ഥിതിയിൽ ഉറക്കം കുറച്ച് ഉണർവ് കൂട്ടിയാവണം പരിണാമം നമ്മളെ രൂപപ്പെടുത്തിയത്. ഒട്ടുമിക്ക ജീവി വർഗങ്ങളും ഉറങ്ങാനായി സുരക്ഷിത സ്ഥാനം തേടുന്നതും അതിനാലാവാം. ചിലവ മരത്തിനു മുകളിലാണെങ്കിൽ, മറ്റു ചിലവ ഗുഹകളിലും മണ്ണിനടിയിലെ സുരക്ഷിത താവളങ്ങളിലോ അതുമല്ലെങ്കിൽ സുരക്ഷ ലഭിക്കാനായി കൂട്ടമായോ ഒക്കെയാണ് ഉറങ്ങാറ്. സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്താൻ കഴിയാത്ത വലിയ സസ്യഭുക്കുകൾക്ക് ചെറിയ അളവിൽ മാത്രം ഉറങ്ങുന്നവരുമാണ്. കരടികളും കടുവകളും പോലെ വേട്ടയാടപ്പെടാൻ സാധ്യതയില്ലാത്ത വലിയ മൃഗങ്ങൾക്ക് പലപ്പോഴും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ആഴത്തിൽ ദീർഘനേരം ഉറങ്ങാൻ കഴിയും. ഇത് കൂടാതെ പൊതുവിൽ ഇരകളും ഇരപിടിയന്മാരും സാധാരണയായി ഒരു സഹജീവി ബന്ധം പുലർത്താറുണ്ട്. നിലനിൽപ്പിനു ഇത് ആവശ്യവുമാണ്. ഏതെങ്കിലും ഒരു മൃഗത്തിന് 24 മണിക്കൂറും വേട്ടയാടാനുള്ള കഴിവ് വികസിച്ചാൽ അത് ഭക്ഷണമായി സേവിക്കുന്ന എല്ലാ ഇരകളെയും അതിവേഗം ഇല്ലാതാക്കും. അങ്ങനെ വന്നാൽ ഇര മാത്രമല്ല, വേട്ടക്കാരനും വംശനാശത്തിലേക്ക് നയിക്കപ്പെടും. ഈ മൃഗങ്ങളുടെ ഇടപെടലുകളെ സന്തുലിതമാക്കുന്നതിലും ഭക്ഷണ ശൃംഖല നിലനിർത്തുന്നതിലും ഉറക്കത്തിന് ഒരു വലിയ പങ്കുണ്ട്.


പക്ഷിയുറക്കം
മല്ലാർഡ് താറാവ്


അപകടകരമായ സാഹചര്യങ്ങളിൽ ഉറങ്ങേണ്ടി വരുക എന്ന പ്രശ്‌നത്തെ പക്ഷികൾ മറികടക്കുന്നത് രസകരമായാണ്. മസ്തിഷ്‌കത്തിന്റെ ഒരു അർധഭാഗം മാത്രം ഉണർന്ന അവസ്ഥയിൽ, ഒരു കണ്ണ് തുറന്ന് വെച്ച് ഉറങ്ങാനുള്ള കഴിവ് വികസിപ്പിച്ചുകൊണ്ടാണ് പക്ഷികൾക്കു ഇത് സാധ്യമായത്. യുണിഹെമിസ്‌ഫെറിക് (Unihemispheric) സ്ലീപ്പ് അഥവാ തലച്ചോറിന്റെ ഒരു പകുതി മാത്രം ഉൾപ്പെട്ട ഉറക്കമാണിത്. രണ്ട് കണ്ണുകളും അടഞ്ഞുകിടക്കുന്നതും തലച്ചോറിന്റെ രണ്ട് ഭാഗങ്ങളും ഉൾപെട്ടതുമായ സാധാരണ ഉറക്കത്തിൽ നിന്ന് വ്യത്യസ്തമാണിത്. അസമമായ ഉറക്കം എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ തലച്ചോറിന്റെ ഒരു പകുതി ആഴത്തിലുള്ള ഉറക്കത്തിലാണ്. ഈ പകുതിയുമായി ബന്ധപ്പെട്ട കണ്ണ് അടഞ്ഞിരിക്കുമ്പോൾ തന്നെ മറ്റേ കണ്ണ് തുറന്നിരിക്കും. ഉറക്കവും ഉണർവും മുഴുവൻ മസ്തിഷ്‌കവും ഉൾപ്പെടുന്ന പരസ്പര വിരുദ്ധമായ അവസ്ഥകളാണെന്നതിനു തികച്ചും എതിരായ ഒരുദാഹരമാണ് യുണിഹെമിസ്‌ഫെറിക് ഉറക്കം. മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ഉറക്കവും ഉണർച്ചയും നിയന്ത്രിക്കുന്ന ഒരു മൃഗത്തിന്റെ പെരുമാറ്റത്തിനുള്ള തെളിവാണിത്. ഈ അവസ്ഥയിൽ പക്ഷികൾക്ക് വേട്ടക്കാരെ തിരിച്ചറിയാൻ കഴിയും. ഈ ഉറക്കത്തിൽ തന്നെ ‘ഗ്രൂപ്പ് എഡ്ജ് ഇഫക്റ്റ്’ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയാണ് മല്ലാർഡ് താറാവ്.


ജലജീവികൾ


ചില ജലജീവികളിലും സമാനമായ ഉറക്കരീതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, വിശ്രമിക്കാൻ സമയമാകുമ്പോൾ, ഡോൾഫിൻ അതിന്റെ തലച്ചോറിന്റെ ഒരു അർധഗോളത്തെ സുഷുപ്തിയിലാക്കുകയും എതിർ ദിശയിലുള്ള കണ്ണ് അടയ്ക്കുകയും ചെയ്യും. ഈ സമയത്ത്, മസ്തിഷ്‌കത്തിന്റെ മറ്റേ പകുതി അപകടത്തിനായി ചുറ്റുമുള്ള പരിസ്ഥിതിയെ നിരീക്ഷിക്കുന്നു. 24 മണിക്കൂറിനുള്ളിൽ, തലച്ചോറിന്റെ ഓരോ പകുതിക്കും ഏകദേശം 4 മണിക്കൂർ ഉറക്കം ലഭിക്കുന്നു. പേശികളുടെ ചലനം, സമുദ്രത്തിലെ മരവിപ്പിക്കുന്ന തണുപ്പിനെ അതിജീവിക്കാൻ ആവശ്യമായ ശരീര ചൂട്, ശ്വസനം തുടങ്ങിയ ചില ശാരീരിക പ്രക്രിയകൾ ഉഷ്ണരക്ത ജീവി എന്നനിലയിൽ നിലനിർത്താൻ സുഗമമായി നടത്താൻ ഡോൾഫിനുകൾ ഇത്തരത്തിലുള്ള ഉറക്കം വികസിപ്പിച്ചെടുത്തതായിരിക്കാം.


മനുഷ്യരിൽ


ചില സസ്തനികൾ ഉറക്കത്തിന്റെയും ഉണർവിന്റെയും ചാക്രിയ സ്വഭാവമുള്ള ബഹുഘട്ട ഉറക്ക ക്രമം (polyphasic sleep pattern) പ്രദർശിപ്പിക്കുന്നു. ഒരുപക്ഷേ, ഇത്തരത്തിലുള്ള വിഭജിത ഉറക്കമാണ് യഥാർഥത്തിൽ മനുഷ്യശരീരത്തിൽ സ്വാഭാവികമായി വരുന്നത്. നീണ്ട ഒറ്റ ഉറക്കത്തിനു പകരം ദിവസത്തിലുടനീളം ഒന്നിലധികം ഹ്രസ്വ ഉറക്ക എപ്പിസോഡുകൾ വിതരണം ചെയ്യുന്ന രീതിയാണ് പോളിഫേസിക് സ്ലീപ്പ്. ഇത്തരത്തിലുള്ള മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കമാണ് ആധുനികയുഗത്തിൽ മനുഷ്യനനുഭവിക്കുന്ന പല ഉറക്ക പ്രശ്‌നങ്ങൾക്കും കാരണം എന്നുള്ള ചില ധാരണകളും നിലനിൽക്കുന്നുണ്ട്. ആദിമ മനുഷ്യൻ ശരാശരി 8 മണിക്കൂർ ദീർഘമായി ഉറങ്ങിയിരുന്നില്ല. നമ്മുടെ ആദ്യകാല മനുഷ്യ പൂർവികർ ഒരുപക്ഷേ, ചെയ്തിരുന്നതുപോലെ, മരങ്ങളിലെ ‘ബെഡുകളിൽ’ ഉറങ്ങുന്നതിൽ നിന്ന് ഇന്നത്തെപ്പോലെ നിലത്ത് ഉറങ്ങുന്നതിലേക്ക് മാറിയതാണ് കൂടുതൽ കാര്യക്ഷമമായ ഏകീകൃത ഉറക്കത്തിലേക്കുള്ള മാറ്റത്തിന് കാരണമായി ഗവേഷകർ പറയുന്നത്. ആദ്യകാല മനുഷ്യർ, ഒരിക്കൽ തറയിലിറങ്ങിയ ശേഷം, ചൂട് നിലനിർത്താനും ഇരപിടിയന്മാരിൽനിന്നും അകന്നുനിൽക്കാനും തീകൂട്ടി അതിടുത്ത് വലിയ കൂട്ടങ്ങളായി ഉറങ്ങാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായി. ഇതവർക്കു കുറഞ്ഞസമയത്തിനകം ദീർഘമായ ഒറ്റയുറക്കത്തിനുള്ള അവസരം ഉണ്ടാക്കി. എന്നാൽ, ഇന്ന് നമ്മുടെ ഉറക്കം കുറയ്ക്കുന്നതിന് കൃത്രിമ വെളിച്ചവും ആധുനിക ജീവിതത്തിന്റെ മറ്റ് കാര്യങ്ങളും മാത്രമാണ് ഉത്തരവാദികൾ.


ക്രമേണ പരിണാമ പ്രക്രിയയിലൂടെ, ബഹുഘട്ട ഉറക്കം രാത്രി മുഴുവനുള്ള രണ്ട് ചെറിയ കാലയളവുകളായി ഏകീകരിക്കപ്പെട്ടു. 12 മണിക്കൂർ കാലയളവിനുള്ളിനാണ് എല്ലാ ഉറക്കവും സംഭവിക്കുക. മൂന്നോ നാലോ മണിക്കൂർ ഉറക്കത്തിൽ നിന്ന് ഒരു ചെറിയ സമയം ഉണർന്ന് വീണ്ടും ഉറക്കത്തിലേക്കു പോകുന്ന അവസ്ഥ, ഇങ്ങനെ പ്രഭാതംവരെ തുടരും. ആധുനിക ജീവിതത്തിലെ ദ്വിഘട്ട (biphasic) നിദ്ര 5-6 മണിക്കൂർ രാത്രിനിദ്രയും 90 മിനിറ്റിന്റെ മധ്യാഹ്ന നിദ്രയുമടങ്ങിയതാണ്. ഇതു 24 മണിക്കൂറിനുള്ളിലെ 8 മണിക്കൂർ ദീർഘമായ ഒറ്റ ഉറക്കത്തിൽനിന്നും വ്യത്യസ്തമാണ്.


മനുഷ്യൻ അസാധാരണമാം വിധം ഹ്രസ്വ ഉറക്കക്കാരാണ്. ദിവസം ഏതാണ്ട് 8 മണിക്കൂർ മാത്രമുറങ്ങുന്നു. എന്നാൽ, ചില ആൾകുരങ്ങന്മാർ (eg. pig-tailed macaques, gray mouse lemurs) ദിവസം 14 മുതൽ 17 മണിക്കൂർവരെ ഉറങ്ങുന്നു. നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊന്ന് നാം ഉറങ്ങാൻ ചെലവഴിക്കുന്നു എന്നതു തന്നെ അതിജീവനത്തിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.


ഡോ.നിഷ കണ്ണൻ
അസോസിയേറ്റ് പ്രൊഫസർ, IISER തിരുവനന്തപുരം
(Source : https://luca.co.in/evolution-of-sleep)








ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...